1 of 348
സ്വപ്നം
ഉറക്കത്തിന്റെ തളർച്ചക്കൊടുവിൽ പുലരിയിൽ
കണ്ട സ്വപ്നം !
സ്വപ്നം സുന്ദരമായിരുന്നു.
കൈ നിറയെ പണം .പെൻഷൻ കിട്ടിയിരിക്കുന്നു.
പല്ലുകൾ കൊഴിഞ്ഞ മോണയിലും ,ചുളിവുകൾ
വീണ മുഖത്തും ആത്മവിശ്വാസത്തിന്റെ നിലാവ്.
ഹൃദയം നിറഞ്ഞു തുളുമ്പുന്നു!
കൈകാലുകൾ തളർന്നു തൻറെ മുഖത്തേക്കു
ദയനീയമായി നോക്കി കണ്ണീരൊലിപ്പിച്ച് കിടക്കുന്ന
പാവം ഭാര്യക്ക് നാളെ നിറയെ നല്ല ആഹാരം
വാങ്ങി നൽകണം .എന്നോ തീർന്നൊഴിഞ്ഞ
മരുന്ന് കുപ്പികൾ കഴുകി വായിലൊഴിച്ച്
കൊടുക്കുമ്പോൾ മനസ്സിന്റെ തേങ്ങൽ തൻറെ
കണ്ണീരിലൂടൊഴുകിവന്നത് തുടയ്ക്കാൻ തളർന്ന
കൈകൾ പണിപ്പെട്ടുയർത്തി പരാജയപ്പെട്ടവളാണവൾ
അവൾക്ക് കുറച്ചെങ്കിലും മരുന്ന് വാങ്ങണം.
സ്വന്തം മരുന്നുകളിൽ വേദനസംഹാരി വാങ്ങാം .
വാർധക്യത്തിന്റെ നിസ്സഹായത ഇത്ര
ഭീകരമായിരിക്കുമെന്ന് ഒരിക്കലും കരുതിയില്ല !
ആദർശത്തിന്റെ ആവേശമായിരുന്നു ആ ചെറുപ്പകാലത്ത്
അതുകൊണ്ട് തന്നെയാണ് പൊതുനിരത്തുകളിലും
ബഹുനിലമന്ദിരങ്ങളിലും കള്ളത്തരങ്ങൾകൂടി
കുത്തിനിറച്ചുണ്ടാക്കുന്ന പണത്തിന്റെ പങ്കുപറ്റേണ്ട
എന്നുകരുതി വെള്ളാനകളുടെ വലിയ വകുപ്പുപേക്ഷിച്ചു ചലനപൂരിതവും ജനങ്ങളോട് നേരിട്ട് ഇടപെടാവുന്നതുമായ ആനവണ്ടികളുടെ വകുപ്പിലേക്ക് പോയത്.
അവിടെ തുപ്തിയായിരുന്നു.പാവപ്പെട്
ഹൃദയത്തുടിപ്പും ,ധൃതിയും സ്നേഹവുമെല്ലാം
തൊട്ടറിയാവുന്ന ജോലി.നല്ല നന്മകൾ ചെയ്യാനും
ഏറെ സന്ദർഭങ്ങൾ! ലളിതമായി ജീവിച്ചാൽ
സുഭിക്ഷതനൽകുന്ന വേതനം.തൃപ്തമായിരുന്നു ജീവിതം.
വർഷങ്ങൾ പറക്കുകയായിരുന്നു .
കറുത്ത കഴുകനെപ്പോലെ !!...
ഒടുവിൽ ഒരു പെൻഷൻ പാസ്സും കോടതിയിൽ പോയി ആനുകൂല്യങ്ങൾ നേടിയെടുക്കാനുള്ള ഉപദേശവും നല്കി സ്നേഹമുള്ള മേലാഫീസർ യാത്ര പറഞ്ഞുവിട്ടു.
കൃത്യമായി പെൻഷൻ കിട്ടിക്കൊണ്ടിരുന്നതിനാൽ ജീവിതം കുറേക്കൂടി ലളിതമാക്കി അഭിമാനത്തോടെ മുന്നോട്ടുകൊണ്ടുപോയി .
ഇതിനിടയിൽ കിടപ്പാടം വിറ്റ് രണ്ട് പെണ്മക്കളെ കല്യാണം നടത്തി അയച്ചു .ഇതിൽ കലിപൂണ്ട ഏകമകൻ പിണങ്ങി പടിയിറങ്ങി എങ്ങോപോയി .
ജനങ്ങൾ കുറഞ്ഞ ഒരു ഭാഗത്ത് റെയിൽ പാളങ്ങൾക്കടുത്തു ഒരു കൊച്ചു കുടിൽ വാടകയ്ക്കെടുത്തു. ശരീരമാസകലം തളര്ന്ന ഭാര്യയുമായി അവിടേക്ക് താമസം മാറ്റുമ്പോൾ മനസ്സ് തേങ്ങി. ട്രെയിനുകളുടെ ഇരമ്പലിൽ ഈ പാവത്തിന്റെ ഉറക്കവും പോകുമല്ലോ.
പട്ടിണിക്കിടയിലും മുടക്കാത്ത ദിനപ്പത്രങ്ങളുടെ
വാർത്തകൾ പുറത്തുകൊണ്ടുവരുന്ന അഴിമതികളുടെയും കെടുകാര്യസ്ഥതകളുടെയും വലുപ്പം കണ്ട് മനസ്സ് പിടഞ്ഞു.വിദ്യാലയങ്ങൾ വിറ്റു കോടികൾ നേടുവാനും കൊച്ചു നേതാക്കളുടെ പോലും കീശകൾ കനപ്പിക്കുവാനും കളമൊരുക്കി നിൽക്കുന്നവർക്കുവേണ്ടി പൊതുഖജനാവിൽ നിന്നും ആയിരം കോടി രൂപാ വകമാറ്റുവാൻ മടിയില്ലാത്ത വകുപ്പ്, പാവപ്പെട്ട തെണ്ടികളാക്കപ്പെട്ട ഈ പെന്ഷൻകാരോട് ക്രൂരത കാട്ടുന്നതെന്തേ?
കുടിച്ചും ധൂർത്തടിച്ചും നടക്കുന്ന മരുമക്കളെ അറിയിക്കാതെ തൊഴിലുറപ്പ് വേല ചെയ്ത് തളർന്ന കൈകളിൽ കുറച്ച് മുഷിഞ്ഞ നോട്ടുകളുമായി വരുന്ന പെണ്മക്കളെ കാണുമ്പോൾ സ്വയം ശപിക്കാറുണ്ട് .തൻറെ ആദർശം ഈ പാവങ്ങളുടെ ജീവിതവും ശുഷ്ക്കമാക്കിയല്ലോ .
നാട്ടിൽ തലയുയർത്തി നടക്കുയും ,എല്ലാ നല്ലകാര്യങ്ങൾക്കും
സഹകരിക്കുകയും നല്ലനാളകളെ നാടിനൊപ്പംമാത്രം
സ്വപ്നം കാണുകയും,ചെയ്ത തനിക്കു ഇന്ന് അതിനു
കഴിയുന്നില്ല.പത്രത്താളുകളിലെ അഴുമതിയും,സദാചാര
അപചയങ്ങളും കണ്ടു രോഷംകൊണ്ട മനസ്സും തളർന്നിരിക്കുന്നു .
വടിയൂന്നി വാർധക്യത്തിലെ മുഴുവൻ അവശതകളുമായി ഏതാണ്ടൊരു യാചകനെപ്പോലെ മെല്ലെ നടന്നുനീങ്ങുന്ന തന്നെ പരിചയക്കാർ പലരും ശ്രദ്ധിക്കുന്നില്ല.താനവരെ കണ്ടില്ലെന്നും കണ്ണിൻറെ കാഴ്ച ഏറെയും പൊയ്ക്കഴിഞ്ഞുവെന്നും അവർ കരുതുന്നുണ്ടാവും .
അതൊക്കെ ഓർക്കുമ്പോൾ കൈനിറയെ കിട്ടിയ ഈ പെന്ഷൻ പണം നൽകുവാൻ പോകുന്നത് സ്വർഗമാണ് .അഭിമാനത്തിന്റെ പ്രകാശം.....പാവം പെണ്മക്കൾക്കും കൊടുക്കാമല്ലോ ഒരു പൊടിക്കെങ്കിലും.കുട്ടികൾക്ക് ഈരണ്ട് നോട്ടുബുക്കിനും പേനയ്ക്കുമെങ്കിലും ......
ചീറിപ്പാഞ്ഞു വരുന്ന ഒരു ട്രെയിൻപോലെ മനസ്സിൽ ആവേശം ഇരമ്പുന്നു.ചിരിയടക്കുവാൻ കഴിയുന്നില്ല.കൈനിറയെ പണം . മുപ്പത്തിമൂന്നു വർഷത്തെ ജീവിതം പൊതു നിരത്തുകളിൽ ഓടിതീർന്നതിന്റെ പാരിതോഷികം...!
ഉറക്കെയുറക്കെ ചിരിക്കുവാൻ കഴിയുന്നു.തലയിൽ തളർന്ന ഒരു കയ്യുടെ സാന്നിദ്ധ്യം....ഭയംകൊണ്ടെന്നപോ
ഞെട്ടി കണ്ണുതുറന്നു.
ഭയത്തോടെ ദയനീയമായി നോക്കുന്ന ഭാര്യയുടെ മുഖത്തേക്ക് നോക്കുമ്പോൾ അറിഞ്ഞു.
അതൊരു സ്വപ്നമായിരുന്നു .
ഒരു വെറും സ്വപ്നം......!
|
No comments:
Post a Comment